തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കാൻ അടുത്ത മാസം ആരോഗ്യ പ്രവർത്തകരുടെ യോഗം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യത കമ്മീഷൻ ആരായും. കൊവിഡ് പശ്ചാത്തലത്തിൽ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പരിഗണിച്ച് തുടർ നടപടികൾ തീരുമാനിക്കും. കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെയാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ. നവംബർ 12 നാണ് പുതിയ ഭരണ സമിതി തദ്ദേശസ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.
തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഒക്ടോബർ അവസാനം എങ്കിലും തെരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമെ നവംബറിൽ പുതിയ ഭരണ സമിതിക്ക് ചുമതലകൾ ഏൽക്കാനാകൂ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറെ നിയമിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ഡൗൺ കാരണം തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.