ലോകമാകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആയിരത്തോളം മുസ്ലീം തീര്‍ഥാടകരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഹജ്ജ് ജൂലൈ 29 ന് ആരംഭിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. വിശുദ്ധ നഗരമായ മക്ക കേന്ദ്രീകരിച്ചുള്ള നിരവധി ദിവസത്തെ ആചാരത്തില്‍ സാധരണയായി ഏകദേശം 2.5 ദശലക്ഷം ആളുകള്‍ പങ്കെടുക്കുന്നതായിരുന്നു. എന്നാല്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ''വളരെ പരിമിതമായ'' രീതിയില്‍ മാത്രമേ ഹജ്ജ് നകര്‍മ്മങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് കഴിഞ്ഞ മാസം സൗദി അറേബ്യ അറിയിച്ചിരുന്നു.
നിലവില്‍ സൗദിയില്‍ താമസിക്കുന്ന 160 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെയയാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കുന്നതിനായാണ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവ് വരുത്തിയിരുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഹജ്ജില്‍ നിന്നും സൗദി അറേബ്യയ്ക്ക് പുറത്ത് നിന്ന് വരുന്ന തീര്‍ഥാടകരെ ഒഴിവാക്കാനുള്ള തീരുമാനം സൗദി എടുക്കുന്നത്.
തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്തവരുടെ ഏഴുദിന ക്വാറന്റൈന്‍ ഞായറാഴ്ച ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിനുശേഷം തീര്‍ഥാടകര്‍ രണ്ടാംഘട്ട ക്വാറന്റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.