അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജക്ക് തിയതി നിശ്ചയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് അഞ്ചിനാണ് പൂജ നടത്തുകയെന്ന് റാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര സമിതി ഇന്നലെ അറിയിച്ചു.
ഭൂമി പൂജക്കായി ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെന്നും, അദ്ദേഹം ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 5 ന് അയോധ്യയിലെത്തുമെന്ന് അറിയിച്ചതായും സമിതി ട്രെഷറർ സ്വാമി ഗോവിന്ദ് ദേവഗിരി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി പൂജ ഉച്ചയോടെ നടക്കുമെന്നും അതിനുമുമ്പ് പ്രധാനമന്ത്രി ഹനുമാൻ ഗരിയിലും രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ച താൽക്കാലിക ക്ഷേത്രത്തിലും പ്രാർത്ഥന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേർക്കാണ് ഭൂമി പൂജയിൽ പങ്കെടുക്കാൻ അനുവദം നൽകിയിട്ടുള്ളത്.
ജൂലൈ 18, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പൂജക്കായി തീരുമാനിക്കുകയും അത് പ്രധാനമന്തിക്ക് അയക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ചാണ് ഓഗസ്റ്റ് 5 തിരഞ്ഞെടുത്തത്.
ആകസ്മികമായി,ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാർഷികമാണ് ഓഗസ്റ്റ് 5.