ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കാത്ത സംസ്ഥാന സർക്കാറുകളുമായി അനുനയ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍. സെൻസസ് കമ്മീഷണർമാർ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി സെൻസസ് കമ്മീഷണർ ചർച്ച നടത്തി. മറ്റ് മുഖ്യമന്ത്രിമാരുമായും ഉടൻ ചർച്ച നടത്തും. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്മായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കം.
കേരളവും പഞ്ചാബും ബംഗാളും എന്‍പിആറുമായി മുന്നോട്ടുപോകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍പിആറിന്‍റെ പല ചോദ്യങ്ങളും മാറ്റണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എൻപിആറുമായി മുന്നോട്ട് പോകുന്നത് കേന്ദ്രസർക്കാറിന് വെല്ലുവിളിയാണ്. പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥതലത്തിൽ പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
രാജ്യത്തെമ്പാടും നടക്കുന്ന സെൻസസ്, എൻപിആർ വിവരശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത് റജിസ്ട്രാർ ജനറൽ കൂടിയായ സെൻസസ് കമ്മീഷണറാണ്. അതിനാലാണ് ഈ ഉന്നത ഉദ്യോഗസ്ഥനെ ചർച്ച നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്നത്.