സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. വ്യാഴാഴ്ച എൻ.ഐ.എ സംഘം ശിവശങ്കറിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.
കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ ശിവശങ്കറില്‍ നിന്നും പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചെന്നാണ് വിവരം.