ചൈനയുമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന വിഷയത്തിൽ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാന്ധി സർക്കാരിനെ വിമർശിച്ചത്.
ഒരു വ്യക്തിയുടെ പ്രതിച്ഛായ ഒരു ദേശത്തിന്റെ കാഴ്ചപ്പാടിന് പകരമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. "പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ സ്ഥാപനങ്ങളെല്ലാം ഈ ജോലി ചെയ്യുന്ന തിരക്കിലാണ്." മുൻ കോൺഗ്രസ് മേധാവി ട്വീറ്റ് ചെയ്തു. ചൈനയുമായി ഇടപെടുമ്പോൾ ഇന്ത്യയുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ 'സ്‌ട്രോങ്ങ്മാൻ ഇമേജ്'നെ കുറ്റപ്പെടുത്തിയ ട്വീറ്റിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. പ്രതിപക്ഷം എന്ന നിലയിൽ ചോദ്യങ്ങൾ ചോദിക്കുക എന്നതും ഭരണപക്ഷത്തിനുമേൽ സമ്മർദ്ദം ചെലുത്തുക എന്നതും തന്റെ ഉത്തരവാദിത്തമാണെന്നും ഗാന്ധി കൂട്ടിച്ചേർത്തു. ഇതേസമയം, അടുത്ത കാലത്തായി ദോക്ലാമായാലും രാഹുൽഗാന്ധി ആയാലും ഇന്ത്യന്‍ സായുധ സേനയോടുള്ള വിശ്വാസത്തെക്കാള്‍ ചൈനക്കാരിൽ നിന്നുള്ള വക്കാലത്താണ് ഇഷ്ടപ്പെടുന്നത് എന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രതികരിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള മാസങ്ങൾ നീണ്ട സൈനിക സംഘർഷം ജൂൺ 15 ന് ലഡാക്ക് മേഖലയിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് വളരെ രൂക്ഷമായിരുന്നു. 20 ഇന്ത്യൻ സൈനികർ അന്ന് കൊല്ലപ്പെട്ടു.