നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തുന്നത് ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാത്തിലാണെന്ന് ഇന്ത്യ വ്യാഴാഴ്ച വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ സൈന്യത്തെ പിൻവലിക്കുന്നതിൽ ചൈന ആത്മാർത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.
വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്റെ (ഡബ്ല്യുഎംസിസി) കീഴിലുള്ള നയതന്ത്ര ചർച്ചകൾ ഉടൻ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. "എൽഎസി നിരീക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും സ്ഥിതിഗതികൾ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്, ” ശ്രീവാസ്തവ പറഞ്ഞു.
കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.