പലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമായ മഡോണ. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ ഗൂഗിൾ മാപ്പിൽ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ താരം പങ്കുവയ്ക്കുകയായിരുന്നു.
പലസ്തീൻ നീക്കംചെയ്ത ഗൂഗിൾ മാപ്പിന്റെ ചിത്രമാണ് നടി ഇൻസ്റ്റാഗ്രാമിൽ ആദ്യം പങ്കുവെച്ചത്. "ഗൂഗിളും ആപ്പിളും പലസ്തീനെ അവരുടെ മാപ്പുകളിൽ നിന്ന് ഔദ്യോഗികമായി നീക്കംചെയ്‌തു എന്ന കുറിപ്പോടെയാണ് മഡോണ ചിത്രം പോസ്റ്റ് ചെയ്തത്. പലസ്തീനെ മാപ്പിൽ തിരികെ വയ്ക്കുക" എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് താരം രണ്ടാമത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. അതിനൊപ്പം 'ഐ സ്റ്റാൻഡ് വിത്ത് പലസ്തീൻ' എന്ന ഹാഷ്ടാഗും ഗായിക കൂട്ടിച്ചേർത്തു. മൂന്നാമത്തെ പോസ്റ്റ് ഏഞ്ചല ഡേവിസിന്റെ ചിത്രത്തിനൊപ്പം അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ ചിഹ്നത്തിൽ നിന്നുള്ള ഒരു ഉദ്ധരണി കൂടെ കാണിക്കുന്നു.
അതേസമയം, മുൻപൊരിക്കലും നടി പലസ്തീനിനായി സംസാരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൂടാതെ 2019 ൽ ഇസ്രയേലിൽ നടന്ന യൂറോവിഷൻ ഗാന മത്സരം ബഹിഷ്‌കരിക്കാൻ അവർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയത്തിനുവേണ്ടിയും താന്‍ സംഗീതം നിർത്തിവെക്കില്ല എന്നായിരുന്നു മഡോണ പറഞ്ഞത്.
നടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി സ്ക്രീൻഷോട്ടുകൾക്ക് എത്രത്തോളം ആധികാരികതയുണ്ടെന്ന് വ്യക്തമല്ല. ഗൂഗിളിനോട് പലസ്തീന്‍ മാപ്പില്‍ നിന്ന് നീക്കം ചെയ്ത തീരുമാനം വിശദീകരിക്കാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ പെറ്റീഷനിൽ ഒരു കോടിയിലധികം ആളുകളാണ് ഒപ്പുവെച്ചത്. ഈ തീരുമാനം ഇസ്രായേൽ ഗവൺമെന്റിന്റെ പലസ്തീൻ വംശീയ ഉന്മൂലനത്തിനെ പിന്തുണക്കുന്നതാണെന്നാണ് നിവേദനം പറയുന്നത്. പലസ്തീൻ ഭൂമിയിൽ സ്ഥാപിതമായ ഇസ്രായേൽ അവിടെത്തന്നെയുണ്ട് എന്നാല്‍ പലസ്തീൻ ഗൂഗിൾ മാപ്പുകളിൽ ദൃശ്യമാകില്ല, "എന്തുകൊണ്ട്?" പെറ്റീഷൻ ചോദ്യം ചെയ്യുന്നു.