കോവാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള പുരുഷനിൽ പരീക്ഷിച്ച് ഡൽഹി എയിംസ്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആദ്യമായി ഉപയോഗിച്ചത്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ നിരീക്ഷിണത്തിൽ പാര്‍പ്പിക്കുകയും അതിനുശേഷം രണ്ടാമത്തെ ഡോസ് നൽകുകയും ചെയ്യും.
0.5 മില്ലി ഇൻട്രാമുസ്കുലർ വാക്സിന്റെ ആദ്യ ഡോസ് വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് നൽകിയത്. രണ്ട് മണിക്കൂറോളം നിരീക്ഷണത്തിൽ വെച്ചു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാൻ ദിവസവും അദ്ദേഹവുമായി ഇടപഴകുമെന്ന് എയിംസിലെ കോവിഡ് -19 വാക്സിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു.
ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി (എൻഐവി) സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവാക്സിന് അടുത്തിടെയാണ് മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യിൽ നിന്ന് അനുമതി ലഭിച്ചത്.
മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ 3,500 അപേക്ഷകൾ ലഭിച്ചു. ട്രയലിൽ പങ്കെടുക്കുന്നതിനായി 20 സന്നദ്ധപ്രവർത്തകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തതായി ഡോ.റായ് അറിയിച്ചു. ഇവരിൽ നിരവധി ടെസ്റ്റുകൾ നടത്തിയെന്നും ഫലങ്ങൾ ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.