പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്രം നിരോധിച്ചേക്കും. നിരോധിക്കാനുള്ള 275 ആപ്പുകളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ തയ്യാറാക്കി. ദേശീയ സുരക്ഷ, ഡാറ്റാ ചോർച്ച എന്നിവ മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കാൻ ആലോചിക്കുന്നത്. കേന്ദ്ര ഐടി വകുപ്പാണ് ആപ്പുകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തിൽ 59 ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ജനപ്രിയ ആപ്പായ ടിക് ടോക്ക് നിരോധിച്ചതിൽ ഉൾപ്പെട്ടിരുന്നു. ചൈനയിൽ നിന്നുള്ള മറ്റൊരു ഗെയിമിങ്ങ് ആപ്പായ ലൂഡോ എക്സപ്രസും പട്ടികയിൽ ഉണ്ട്. കൂടാതെ ഇ കോമേഴ്സ് ആപ്പായ അലി എക്സ്പ്രസും നിരോധിച്ചേക്കും. ലോകത്തെ ഏറ്റവും വലിയ ഇ കോമേഴ്സ് കമ്പനിയുടേതാണ് അലി എക്സ്പ്രസ്.
നിരോധിക്കുന്നതിന് മുമ്പ് ആപ്പ് നിർമാതാക്കാളോട് വിശദീകരണം തേടും. അതേ സമയം 275 ആപ്പുകളും നിരോധിക്കുമോ എന്നത് സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതോടൊപ്പം ചൈനീസ് നിക്ഷേപമുള്ള ഐടി കമ്പനികളുടെ കാര്യത്തിലും കേന്ദ്ര സർക്കാർ തീരുമാനം എടുത്തേക്കും. ഇത്തരം കമ്പനികളെ നിരീക്ഷിക്കാനും നിക്ഷേപം സംബന്ധിച്ച് വിവരങ്ങൾ ആരായാനും തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം രാജ്യ സുരക്ഷക്ക് ഭീഷണിയാകുമോ എന്നും പരിശോധിക്കും.