കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല.സമ്പൂർണ ലോക്ഡൗൺ അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗവും അഭിപ്രായപ്പെട്ടിരുന്നു. സർവകക്ഷിയോഗത്തിന്റെ തീരുമാനവും മന്ത്രിസഭായോഗം വിലയിരുത്തി. ലോക് ഡൗൺ ഏർപ്പെടുത്തുന്നത് നിലവിലെ സാഹര്യത്തിൽ സാധാരണ ജനത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് പൊതുവിൽ അഭിപ്രായം ഉയർന്നു. അതേസമയം രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ നടപടികൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. കണ്ടെയ്ന്മെന്റ് സോൺ ക്രിട്ടിക്കൽ കണ്ടെയ്നെന്റ് സോൺ എന്നിവ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. കടകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ഉൾപ്പെട്ട വിദഗ്ധ സമിതിക്ക് കൂടുതൽ അധികാരം നൽകും.
ധനബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള തീരുമാനം മന്ത്രിസഭ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി പാസാക്കേണ്ട ധനകാര്യബില്ലിന്റെ സമയം നീട്ടാനായി ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭായോഗം തിരീമാനിച്ചു. ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി സമർപ്പിക്കും.