മുംബൈ ചേരികളിലെ പകുതിയിലധികം പേർക്കും കൊറോണ വൈറസ് ബാധിച്ചതായി പഠനം. ഇന്ത്യയുടെ ഔദ്യോഗിക കൊറോണ കണക്കുകളെക്കുറിച്ച് വിവരങ്ങൾ നൽകാനായി നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മുംബൈയില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 6,000 ത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2 കോടിയിലധികം ജനസംഖ്യയുള്ള ഈ നഗരത്തിലെ പത്തുലക്ഷത്തോളം ആളുകൾ താമസിക്കുന്നത് ധാരവിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി.
മറ്റെല്ലാ അണുബാധകളേക്കാളും അസിംപ്റ്റോമാറ്റിക് അണുബാധക്ക് ചേരിയിൽ ഉയർന്ന സാധ്യതയുണ്ടെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, വൈറസ് മരണനിരക്ക് വളരെ കുറവായിരിക്കുമെന്നും സർവേ പറഞ്ഞു. സർക്കാർ നിയോഗിച്ച ആന്റിബോഡി പഠനത്തിൽ 2 കോടി ജനങ്ങൾ താമസിക്കുന്ന തലസ്ഥാനത്ത് നാലിലൊന്ന് ആളുകൾക്കും വൈറസ് ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മുംബൈയിൽ സർവേ നടത്തിയത്.