കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു. ആലുവ എടേപ്പുറം സ്വദേശി മല്ലിശേരി എം പി അഷ്റഫ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പ്രമേഹവും രക്തമസമ്മർദ്ദവും ഉണ്ടായിരുന്നു. ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നത്. ഇയാളുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീവാഹ ചടങ്ങിൽ പങ്കെടുത്തതിൽ നിന്നാണ് ഇയാൾക്ക് കൊവിഡ് പകർന്നത്. ഈ വിവാഹത്തിൽ പങ്കെടുത്ത മറ്റ് 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 72 ആയി.
ഇന്നലെ കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ രണ്ട് പേരും കൊല്ലത്ത് ഒരു സ്ത്രീയുമാണ് മരിച്ചത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ ടി ആലിക്കോയ കോവിഡ് ബാധിച്ച് മരിച്ചു. 77 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐസിയുവിൽ പ്രവേശിക്കപ്പെട്ട ആലിക്കോയ രാവിലെ 9 മണിയോടൊണ് മരിച്ചത്. ഇയാളുടെ ചെറുമക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിലൂടെയാണ് ആലിക്കോയക്ക് അസുഖം ബാധിച്ചത്. നേരത്തെ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച കോയടി എന്നയാളിൽ നിന്നാണ് കുട്ടികൾക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു.
കൊല്ലം കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മാബി കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു.കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 21 നാണ് ഇവർക്ക് രോഗ ലക്ഷണം കണ്ടത്. കൊവിഡ് രോഗികളുമായി സമ്പർക്കം ഇവർക്കുണ്ടായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യ നില വഷളായി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെക്ക് മാറ്റുമ്പോൾ യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.