സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെയും ഫ്‌ളാറ്റുകളില്‍ അടക്കം റമീസിനെ എന്‍ഐഎ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്.
ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് റമീസ്. ആദ്യമായാണ് ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ആസൂത്രണമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സ്വർണക്കടത്തിനു വേണ്ടിയുള്ള ഗൂഡാലോചനയ്ക്കായി പ്രതികൾ പല സ്ഥലങ്ങളിലും ഒത്തുകൂടി പദ്ധതിയും തയാറാക്കി. സ്വപ്നയുടെ വീട്ടിലടക്കം 11 ഇടങ്ങളിലാണ് ഒത്തുകൂടിയതെന്നുമാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ ഒന്നിച്ച് പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ച് വരിയാണെന്നും എൻഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.