പഞ്ചാബിലെ മജായിലുണ്ടായ വ്യാജ മദ്യദുരന്തത്തിൽ, മരണം 86 ആയി ഉയർന്നു. അമൃത്സറിൽ 12 പേരും ഗുരുദാസ്പൂരിലെ ബറ്റാലയിൽ 11 പേരും മരിച്ചു. ടാർൻ തരാനിൽ ഇന്ന് 41 മരണങ്ങൾ കൂടി രേഖപ്പെടുത്തി.
ആറ് പൊലീസുകാരെയും ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പഞ്ചാബ് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഖാദൂർ സാഹിബ് എംപി ജസ്ബീർ സിംഗ് ഡിംപ അറിയിച്ചു. വ്യാജമദ്യം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തവരെ എത്രയും പെട്ടെന്ന് പിടികൂടാൻ പഞ്ചാബ് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ തറയിൽ സൂക്ഷിച്ചതിൽ കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തരും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിംപ ഇക്കാര്യം അറിയിച്ചത്.