ഇന്ത്യൻ പ്രദേശംകൂടെ അടയാളപ്പെടുത്തിയ പുതിയ ഭൂപടം, യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി പങ്കിടാനൊരുങ്ങി നേപ്പാളിലെ കെ.പി ഒലി സർക്കാർ. ഇന്ത്യയുടെ പ്രതിഷേധത്തെ അവഗണിച്ച് പുറത്തിറക്കിയ ഭൂപടം, ദേശീയ ചിഹ്നം ഉൾപ്പെടുത്തി നേപ്പാൾ പാർലമെന്റ് ഏകകണ്ഠമായി നിയമവിധേയമാക്കിയിരുന്നു.
പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് അവകാശപ്പെടുന്നു. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. അതിർത്തിയിലെ സംഘർഷങ്ങൾ നിർത്തലാക്കാൻ ചർച്ച നടത്താനുള്ള തീരുമാനത്തിന് എതിരായാണ് നേപ്പാളിന്റെ ഈ ഏകപക്ഷീയമായ നടപടിയെ ഇന്ത്യ കാണുന്നത്.
പുതിയ നേപ്പാൾ ഭൂപടത്തിന്റെ 4,000 പകർപ്പുകൾ ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ച് അന്താരാഷ്ട്ര സമൂഹങ്ങൾക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മെഷർമെൻറ് വകുപ്പിന്റെ ഇൻഫർമേഷൻ ഓഫീസർ ദാമോദർ ധക്കൽ പറഞ്ഞു. ഇതിനായി ഡെപ്യൂട്ടി ഡയറക്ടറുടെ ഏകോപനത്തിൽ ഒരു ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും ധക്കൽ അറിയിച്ചു.