ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് കോർപ്പറേഷന് വിൽക്കാൻ ബൈറ്റ്ഡാൻസിന് 45 ദിവസം സമയം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ ചൈനീസ് അപ്ലിക്കേഷനായ ടിക് ടോക്ക് വിശ്വാസയോഗ്യമല്ലെന്നും അത് ദേശ സുരക്ഷക്ക് ഭീഷണിയാണെന്നും രാജ്യം അറിയിച്ചു.
നേരത്തെ, ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു. എന്നാൽ ട്രംപും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ബൈറ്റ്ഡാൻസിൽ നിന്ന് ടിക് ടോക്കിനെ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും സെപ്റ്റംബർ 15 നകം ഒരു തീരുമാനത്തിലെത്താൻ സാധിക്കുമെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള റെഡ് വുഡ് കമ്പനി പറഞ്ഞു.
ബൈറ്റ്ഡാൻസും മൈക്രോസോഫ്റ്റും തമ്മിലുള്ള ചർച്ചകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിദേശ നിക്ഷേപ സമിതി (CFIUS) മേൽനോട്ടം വഹിക്കും. ടിക് ടോക്കുമായി കരാറിൽ എത്തുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ടിക് ടോക് വാങ്ങാനുള്ള നടപടികൾ വിജയിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയ ഭീമന്മാരായ ഫെയ്സ്ബുക്ക്, സ്നാപ്പ്ചാറ്റ് എന്നിവയ്ക്ക് ശക്തമായ എതിരാളിയായി മാറാൻ മൈക്രോസോഫ്റ്റിന് സാധിക്കും.