തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ ശ്രമം. അതിനിടെ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിനാണ് അന്വേഷണത്തിന്റെ ചുമതല. എട്ടംഗ സംഘത്തിൽ വഞ്ചിയൂർ സിഐയും ഉൾപ്പെടും.
മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.
അതേസമയം തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഡിസംബർ മുതലാണെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ഡിസംബർ 23 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലയളവിൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായ ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നു. ഇത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.