കോലഞ്ചേരിയിൽ 75കാരി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം ആന്തരികാവയവങ്ങൾക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.
ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയൽവാസി ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഓമനയുടെ മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യറുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയിൽ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവരുടെ വീട്ടിലെത്തിച്ച ശേഷമാണ് വയോധികയെ നേരെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.