തിരുവനന്തപുരം വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ അറസ്റ്റിൽ. അഭിഭാഷകൻ പൂന്തുറ സോമന്റെ ഓഫീസിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് പൊലീസെത്തി ബിജുലാലിനെ കസ്റ്റഡിയിൽ എടുത്തത്. തനിക്ക് തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും, തന്നെ ഉപയോഗിച്ച് മറ്റാരോ ആണ് പണം തട്ടിയതെന്നും ബിജുലാൽ മാധ്യമങ്ങളോട് പറഞ്ഞു. റമ്മികളിച്ചുള്ള പണമാണ് തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. പത്രത്തിൽ തന്റെ പേര് വന്നതുകൊണ്ടാണ് ഒളിവിൽ പോയതെന്നും ബിജുലാൽ പറഞ്ഞു. ബിജുലാൽ കീഴടങ്ങുമെന്ന് പൊലീസിന് സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചിയൂർ കോടതി പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ട്രഷറി തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സുൽഫിക്കർ അലിക്കാണ് അന്വേഷണ ചുമതല. സ്റ്റേഷനിലെ പൊലീസുകാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സിറ്റി പൊലീസ് കമ്മീഷണറാണ് കേസിന്റെ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.കേസിലെ പ്രതി സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ ഭാര്യയാണ് രണ്ടാം പ്രതി. ഇവരെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ബിജുലാലിന് ചോദ്യം ചെയ്തതിന് ശേഷം മാത്രമെ ഇവരെ പങ്ക് വെളിപ്പെടുകയുള്ളു. ബിജുലാൽ ട്രഷറിയിൽ നിന്നും ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും പണം മാറ്റിയിരുന്നു. ബിജുലാലിനെ പിടികൂടിയാൽ മാത്രമെ തട്ടിപ്പിന്റെ വ്യാപ്തി അറിയാൻ സാധിക്കൂ. തട്ടിപ്പിനായി ഏതെങ്കിലും തരത്തിലൂളള സഹായം ഇയാൾക്ക് ലഭിച്ചിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
വിശ്വാസ വഞ്ചന ആൾമാറാട്ടം പണാപഹരണം ഐടി ആക്റ്റ് എന്നീ വകുപ്പുൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജുലാൽ കഴിഞ്ഞ ഡിസംബർ മുതൽ തട്ടിപ്പ് ആരംഭിച്ചിരുന്നതായി എഫ്ഐആറിലുണ്ട്. ബിജുലാൽ കഴിഞ്ഞ ഡിസംബറിലാണ് വഞ്ചിയൂർ സബ്ട്രഷറിയിൽ സ്ഥലം മാറി വരുന്നത്. അന്നു മുതൽ ഇയാൾ തട്ടിപ്പ് നടത്തുന്നതായാണ് നിഗമനം. കൂടാതെ ഇയാൾ മുൻപ് ജോലി ചെയ്ത ട്രഷറികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
ബിജുലാലിനെ അടിയന്തരമായി പിരിച്ചുവിടാൻ ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നോട്ടീസ് കൊടുക്കാതെ തന്നെ പിരിച്ചു വിടാനാണ് ധനവകുപ്പ് തീരുമാനിച്ചത് വഞ്ചിയൂർ ട്രഷറിയിലെ മറ്റ് ജീവനക്കാരെ എല്ലാവരെയും സ്ഥലം മാറ്റി. പണം അപഹരിച്ച സംഭവും അന്വേഷിക്കുന്നതിന് ധനവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബിജുലാലിനെ സമ്മർ ഡിസ്മിസലിന് വിധേയനാക്കാനാണ് ധനവകുപ്പിന്റെ നിർദ്ദേശം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് അടിയന്തര യോഗം ചേരുകയായിരുന്നു. ബിജിലാലിന്റേത് കേവലം ക്രമക്കേടല്ല ഗുരതരമായ ക്രിമിനൽ പ്രവർത്തനമാണെന്ന് ധനവകുപ്പ് വിലയിരുത്തി. തട്ടിപ്പ് സംബന്ധിച്ച് ട്രഷറി ഡയറക്ടർ റിപ്പോർട്ട് ധനവകുപ്പിന് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് നടപടി എടുക്കാൻ തീരുമാനിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് സെക്രട്ടറി, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ധനകാര്യമന്ത്രി ചർച്ച നടത്തിയിരുന്നു.