തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ പ്രവൃത്തികൾ അടിയന്തര പ്രാധാന്യം നൽകി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ധനകാര്യം, ഫിഷറീസ്, ജലവിഭവം എന്നീ വകുപ്പുകൾ കൂട്ടായി ചർച്ച ചെയ്യും. നേരത്തെ തീരുമാനിച്ച കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കും.
നിലവിൽ അനുമതി നൽകിയ പ്രവൃത്തികളിൽ തുടർ നടപടി ഉടൻ സ്വീകരിക്കാനും നിർദേശം നൽകി. കടലാക്രമണം തടയാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകും. തീരദേശ ജില്ലകൾക്ക് അടിയന്തര പ്രവൃത്തികൾക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിരുന്നു. ശംഖുമുഖം റോഡ് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊന്നാനിയിൽ സമ്പൂർണ കടൽ ഭിത്തി നിർമാണമെന്ന ആവശ്യം പരിഗണനയിലാണ്.