കേരളത്തില്‍ കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തെക്കൻ ജില്ലകളിലെല്ലാം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
അതേസമയം, ഇന്നലെ രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേർ മരിച്ചു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ജ്യോതിക(6) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്റെയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുറിച്യർമല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടിൽ വീണാണ് മരിച്ചത്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.
കേരളത്തിൽ പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യത. പാലക്കാട് ഭവാനി പുഴയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരാമെന്നും മുന്നറിയിപ്പ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.