സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയായിരുന്നു എൻ.ഐ.എ-യുടെ വിശദീകരണം.
കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.
അതേസമയം, ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോൺസുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നൽകുന്നതിന് ഇടപെടാൻ സ്വപ്ന ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക്ബന്ധമുള്ള കാര്യം നേരത്തെ പുറത്തു വന്നതാണെങ്കിലും കോടതിയിൽ ഒരു വാദമായി എൻഐഎ ഇക്കാര്യം ഉയർത്തുന്നത് ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തല്‍.