വയനാട് മുണ്ടക്കൈയില്‍മണ്ണിടിച്ചില്‍. രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. റാണിമല മേഖലയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുണ്ടക്കൈ വനറാണി-മട്ടം പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് വലിയ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെയുള്ള ജനങ്ങളെ നേരത്തെതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. പൊതു ജനങ്ങൾ കഴിവതും ദുരന്ത സ്ഥലത്തേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വയനാട് കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് അതിതീവ്രമഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈ ഇരുമ്പുപാലം പൂര്‍ണ്ണമായും ഒലിച്ചുപോയി. പുഴയുടെ മറുകരയില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതിനിടെ, മേപ്പാടി - മുണ്ടക്കൈ പ്രദേശങ്ങള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമല പ്രദേശത്തുകൂടെയുള്ള ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്.