ഇടുക്കി മൂന്നാർ രാജമല മണ്ണിടിച്ചിലിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി സൂചന. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ ആകലെയുള്ള ഇവിടെ 82 പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 55 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ അഞ്ചുപേരെ മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തം തീർത്തും അപ്രതീക്ഷിതമാണെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.
എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. പുറത്തെത്തിച്ചവരെ കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.