നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. പ്രവൃത്തി അസംബന്ധമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും ചോദിച്ചു. അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.
അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. തുടര്‍ന്ന് കേസിൽ ഇടപെടാൻ താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചു കുട്ടികൾക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
നേരത്തെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രഹ്ന സുപ്രിംകോടതിയെ സമീപിക്കുന്നത്.
നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.