അയോദ്ധ്യ പള്ളി ഉദ്‌ഘാടനത്തിന് ക്ഷണിച്ചാലും അതില്‍ പങ്കെടുക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരും തന്നെ ക്ഷണിക്കില്ലെന്നും, ക്ഷണിച്ചാലും ഒരു യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും അവിടെ പോകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു മതവുമായും പ്രശ്‌നമല്ലെന്നും എന്നാൽ, ഒരു ഹിന്ദു എന്ന നിലയിൽ തന്റെ ആരാധനാ രീതി അനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊപ്പികൾ ധരിച്ച് റോസയിലോ ഇഫ്താറിലോ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കൾ മതനിരപേക്ഷരെന്ന് കാണിക്കാൻ മാത്രം പ്രഹസനങ്ങൾ കാഴ്ചവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"എന്നെ ആരും അവിടേക്ക് വിളിക്കില്ല, എനിക്ക് പോകാൻ ആഗ്രഹമില്ല. എനിക്ക് അത്തരമൊരു ക്ഷണം ലഭിക്കില്ലെന്ന് എനിക്കറിയാം." ആദിത്യനാഥ് പറഞ്ഞു. പള്ളിയുടെ നിർമാണത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.