ഡൽഹി ജാമിയ മിലിയ കോളേജിലെ പൊലീസ് അതിക്രമത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതി കേന്ദ്ര സർക്കാറിനോടും ഡൽഹി സർക്കാറിനോടും വിശദീകരണം തേടി. വിദ്യാർത്ഥിയായ ഷയാൻ മുജീബ് ആണ് കോടതിയെ സമീപിച്ചത്. പൊലീസ് അക്രമത്തിൽ കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും ചികിത്സക്കായി വൻതുക ചെലവായെന്നും കാണിച്ചാണ് ഹർജി നൽകിയത് . രണ്ട് കോടിരൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കെ പ്രകോപനമില്ലാതെ പൊലീസ് അക്രമിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അക്രമത്തിന്‍റെ സിസിടിവി ഫുട്ടേജുകൾ കോടതിയിൽ ഹാജരാക്കി. വിദ്യാർത്ഥിയെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
വിഷയം റിട്ട് ഹര്‍ജി വഴി ഉന്നയിച്ച ഹർജിക്കാരന്‍റെ അഭിഭാഷകയുടെ നടപടിയെ കോടതി വിമർശിച്ചു. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതു കൊണ്ടാണ് റിട്ട് ഹര്‍ജി സമർപ്പിച്ചതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് ഇടക്കാല നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് മെയ് 27-ന് വീണ്ടും പരിഗണിക്കും.