രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിൽ കാണാതായ ഏഴു പേരുടെ മൃതദേഹംകൂടി ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി. മണ്ണിടിച്ചില്‍ സമാനമെങ്കിലും കവളപ്പാറയേക്കാള്‍ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്ന് എന്‍ഡിആര്‍എഫ് മേധാവി രേഖാ നമ്പ്യാര്‍ പറഞ്ഞു. കവളപ്പാറയിലെപ്പോലെ വിശാലമായ മേഖലയിലല്ല, ദുരന്തം നടന്നതെന്നും ചെറിയ പ്രദേശത്തായതിനാല്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. 4 ലൈൻ ലയങ്ങൾ പൂർണമായി മണ്ണിനടിയിലാണ്. 78 പേരാണ് ഇവയിലുണ്ടായിരുന്നത്.
ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് ക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.