രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പെട്ടിമുടി സന്ദർശനത്തിന് എത്തി മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. വരേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, നാട്ടുകാരുടെ വികാരമാണ് പങ്കുവെയ്ക്കുന്നത്. തെരച്ചിൽ ഊർജിതമാക്കി എല്ലാവരെയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.