ആലപ്പുഴ ജില്ലയിൽ വെള്ളപ്പൊക്കം ദുരിതം തുടരുന്നു. മഴക്ക് ശമനം ഉണ്ടെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാണ്. പലഭാഗങ്ങളിലും മടവീണ് ഏക്കർ കണക്കിന് കൃഷി നശിച്ചു. ഏറ്റവും ഒടുവിൽ പള്ളാത്തുരുത്തി കരുവേലി പാടത്താണ് മടവീണ് കൃഷി നശിച്ചത്. നൂറിലധികം ഏക്കറിലെ കൃഷിയാണ് നശിച്ചത്. മട കുത്താൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വെള്ളപ്പാച്ചിലിൽ ശ്രമം വിജയിച്ചില്ല. വെള്ളത്തിന്റെ ഒഴുക്കിൽ കരവേലി സിഎസ്ഐ ചാപ്പൽ തകർന്നു വീണു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് ഈ പള്ളി.
മഴക്ക് ശമനം ഉണ്ടായതോടെ ചെങ്ങന്നൂരിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നു. അമ്പലപ്പുഴ- തിരുവല്ല റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. കാറ്റിൽ മരം കടപുഴകി വീണ് നിരവധി ഇടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്.