തൃശ്ശൂരിൽ പുത്തൂരിൽ വനിതാ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസ്.പൂത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരായാണ് കേസെടുത്തത്. ആത്മഹത്യ പ്രേരണ, സംഘം ചേരൽ, കൃത്യനിർവണത്തിന് തടസം നിൽക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗം എന്നിവരും പ്രതികളാണ്.
പുത്തൂർ വില്ലേജ് ഓഫീസർ സിനിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഓഫീസിൽ വെച്ച് കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സിനിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരും പൊലീസും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമല്ല.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘരാവോ ചെയ്തതില് പ്രതിഷേധിച്ചാണ് സിനി കൈഞരമ്പ് മുറിച്ചത്. സർക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള രേഖകൾ നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്. ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും വില്ലേജ് ഓഫീസർ നൽകുന്നില്ലെന്നായിരുന്നു പരാതി. ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ 4 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർട്ടിഫിക്കറ്റ് നൽകാതെ നിരവധി ഭവന രഹിതരെ മടക്കി അടയച്ചതായാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ് വില്ലേജ് ഓഫീസിൽ പ്രസിഡന്റ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിനിടെയാണ് സിനി കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.