മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 53 ആയി. ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അഞ്ചാം ദിവസവും പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘമാണ് തെരച്ചില്‍ നടത്തുന്നത്.
ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 51 ആയി. ശേഷിക്കുന്ന 17 പേർക്കായാണ് തിരച്ചില്‍ തുടരുകയാണ്. മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മൂന്ന് മൃതശരീരങ്ങള്‍ പുഴയില്‍ നിന്നും ലഭിച്ചതിനാല്‍ അഞ്ചാം ദിനവും പുഴയില്‍ തെരച്ചില്‍ തുടരും. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
ഇന്നലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തൊട്ടു മുന്‍ദിവസം 4 പേരടക്കം ഇതുവരെ 8 കുട്ടികളുടെ മൃതദേഹമാണു കണ്ടെത്തിയത്. ഞായറാഴ്ച 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം തൊട്ടിൽതുണിയടക്കം ചെളിയിൽ ആഴ്ന്ന നിലയിലാണു ലഭിച്ചത്. 19 സ്കൂൾ വിദ്യാർഥികളും ഒരു എൻജിനീയറിങ് വിദ്യാർഥിയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. എംഎല്‍എമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ, എന്നിവരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദുരന്തം നടന്നു അഞ്ചാം ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങലാണ് നടന്നു കൊണ്ടിരിക്കുന്നത്. മുന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ റവന്യു പഞ്ചായത്ത് തല വിഭാഗങ്ങളെ എകോപിപ്പിച്ച് രംഗത്തുണ്ട്.