മുഖ്യമന്ത്രിയും ഗവര്‍ണറും ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദര്‍ശിച്ചു. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് ഇരുവരും വന്നിറങ്ങിയത്. റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. 12 മണിക്ക് ഉന്നതതലയോഗം.
അതേസമയം, പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരെയാണ് ബുധനാഴ്ച കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂര്‍ത്തീകരിച്ചു.
ഇനി ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയില്‍ ഇന്നലെ മുതല്‍ മഴമാറി നില്‍ക്കുന്നത് തിരച്ചില്‍ ജോലികള്‍ക്ക് സഹായകരമാകുന്നുണ്ട്. ബുധനാഴ്ച ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടന്നത്. ഈ രീതിയില്‍ നടന്ന തിരച്ചിലിലൂടെയാണ് കാണാതായവരുടെ 3 മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച കണ്ടെത്തിയത്.
ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയുമുള്ള തിരച്ചില്‍ തുടരുകയാണ്.