തിരുവനതപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റായി കെ. സുരേന്ദ്രന്‍ നിയമിക്കപ്പെട്ടതോടെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ആരംഭിച്ച മുറുമുറുപ്പ് മുളയിലേ നുള്ളാന്‍ സാക്ഷാല്‍ അമിത്ഷാ തന്നെ ഇടപെടുന്നു. അദ്ധ്യക്ഷ സ്ഥാനം മോഹിച്ചിരുന്ന എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അനഭിമതനായ കെ. സുരേന്ദ്രനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടും എന്ന് മുന്‍കൂട്ടി കണ്ടാണ് അമിത്ഷായുടെ ഇടപെടല്‍. മേലില്‍ ഒരുതരത്തിലുമുള്ള വിഭാഗീയതയും സംസ്ഥാനഘടകത്തില്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് അമിത്ഷാ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.
Also Read
കേന്ദ്ര സഹമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ വി. മുരളീധരന്‍റെ ശക്തമായ സ്വാധീനമാണ് കെ. സുരേന്ദ്രന്‍റെ സ്ഥാനക്കയറ്റത്തിനു പിന്നിലുള്ളത്. ആര്‍എസ്‌എസില്‍ നിന്നുള്ള സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷും സുരേന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സുരേന്ദ്രനെ സഹായിച്ചു എന്നതിലുപരി മറ്റുള്ളവരെ ഒതുക്കുന്നതിന്‍റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കളില്‍ പലരും ഇത്തരം നീക്കങ്ങളെ കണ്ടത്.
കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനങ്ങളും കേന്ദ്രതലത്തില്‍ സ്വാധീനമുള്ളവരുടെ വിഭാഗീയ നീക്കങ്ങളുമാണ് പാര്‍ട്ടിക്കകത്ത് പുതിയ അകല്‍ച്ചകളും വിഭാഗീയതയ്ക്കും കാരണമായിരിക്കുന്നത്. ഇത് വളരാതെ തുടക്കത്തിലെ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്. എന്നാല്‍ ഈ ഇടപെടലിന്‍റെ പിന്നിലും വി. മുരളീധരന്‍റെ സമ്മര്‍ദ്ദമാണെന്നാണ് മറ്റു വിഭാഗങ്ങള്‍ കരുതുന്നത്.
അതേസമയം മറ്റു വിഭാഗങ്ങളുടെ അസംതൃപ്തി പരിഹരിക്കാന്‍ അച്ചടക്കത്തിന്‍റെ വാളുമാത്രം മതിയാവില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. കുമ്മനം രാജശേഖരനെയും പി.കെ. കൃഷ്ണദാസിനെയും ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഇതിന്‍റെ ഭാഗമായാണ് കരുതപ്പെടുന്നത്. പട്ടിക വിഭാഗം നേതാക്കളെയും പ്രത്യേകം പരിഗണിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അധികാര സ്ഥാനങ്ങളില്‍ എത്തിയിട്ടില്ലെങ്കിലും ഗ്രൂപ്പു പോരിനു മാത്രം സംസ്ഥാന ഘടകത്തില്‍ ഒരു കുറവുമില്ല എന്നതാണ് സത്യം. ഇത് പലപ്പോഴായി കേന്ദ്ര നേതൃത്വത്തിന്‍റെ രൂക്ഷമായ വിമര്‍ശനത്തിന് ഇടവെച്ചിട്ടുള്ളതുമാണ്.