ജലന്ധർ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ കന്യാസ്ത്രീയ പീഡിപ്പിച്ച കേസിൽ വിചാരണ അടുത്ത മാസം 16 ന് തുടക്കമാകും. ഫ്രാങ്കോയെ കുറ്റപത്രം അഡീഷണൽ സെഷൻസ് കോടതിയിൽ വായിച്ചു കേൾപ്പിച്ചു. 85 ഓളം സാക്ഷികളും പത്ത് രഹസ്യ മൊഴികളും കുറ്റപത്രത്തിലുണ്ട്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും കേസിലെ സാക്ഷിയാണ് . ബലാത്സഗം, മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
ഫ്രാങ്കോ മുളക്കൽ കുറ്റങ്ങൾ നിഷേധിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ അറിയിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം കേസ് 16 മാറ്റിയതായി കോടതി അറിയിച്ചു.
കേസിൽ ഫ്രാങ്കോ മുളക്കലിന് ഉപധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേരളം വിടാൻ പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് നടക്കുന്ന ഹിയറിങ്ങുകളിൽ ഹാജരാകാൻ ഫ്രാങ്കോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ നിന്ന് ഒഴിവാക്കണമന്ന് ആവശ്യപ്പെട്ടുള്ള ഫ്രാങ്കോയുടെ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഫ്രാങ്കോയെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാനാകിലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഫ്രോങ്കോയുടെ ആത്മീയ ശക്തി കോടതിക്ക് മുകളിൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യമാണെന്നും തെളിവുകൽ കെട്ടിചമച്ചതാണെന്നും ചൂണ്ടിക്കാട്ടി തനിക്കെതിരായ കേസ് റദ്ദാക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ ഫ്രാങ്കോ സമീപിച്ചിരുന്നു. ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്.