രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാറിനെ അട്ടിമറിക്കുമെന്ന സൂചന നൽകി ബിജെപി നേതാവ് വസുന്ധര രാജെ. അശോക് ഗെഹ്ലോട്ട് സർക്കാർ അധികകാലം നീണ്ടു നിലനിൽക്കില്ലെന്ന് വസുന്ധര രാജെ അഭിപ്രായപ്പെട്ടു. സർക്കാറിനെതിരായ അവിശ്വാസം കൊണ്ടു വരാനിരിക്കെയാണ് വസുന്ധരയുടെ പ്രസ്താവന. നിയമസഭയിൽ നാളെയാണ് ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം അവതരണത്തിന് മുന്നോടിയായ ബിജെപി എംഎൽഎമാർ യോഗം ചേരും. കൂറുമാറ്റത്തിനുള്ള സാധ്യതകൾ പരിശോധിക്കാനാണ് യോഗം ചേരുന്നത്.പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയയാണ് പ്രമേയം അവതരിപ്പിക്കുക. കോൺഗ്രസിലെ പ്രശ്നങ്ങളാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്. അതേ സമയം തെറ്റിദ്ധാരണകൾ നീക്കി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അശോക് സിംഗ് ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് പ്രഥമ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുമാസം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സംസ്ഥാനത്ത് കോൺഗ്രസിന് അൽപം ആശ്വസിക്കാൻ ഇടം കിട്ടിയത്. സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഏറെ പണിപ്പെട്ടാണ് പരിഹരിച്ചത്. ഹൈക്കമാന്റുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സച്ചിൻ പാർട്ടിയിലേക്ക് തിരിച്ചു വന്നത്.