ജെയ്പ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് അവിശ്വാസ പ്രമേയത്തെ നേരിടും. ഒരുമാസം മുന്‍പ് രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലും സര്‍ക്കാരിലും കലാപക്കൊടി ഉയര്‍ത്തി 18 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറുമെന്ന പ്രതീതി പരത്തിയ രാജേഷ് പൈലറ്റ് തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് നഷ്ടമായി. സഭയിലെ ബിഎസ് പി അംഗങ്ങള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായി.
അതേസമയം സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് ബിജെപി പ്രസ്താവിച്ചു. ഇന്നലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വസുന്ധര രാജ സിന്ധ്യ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ന് നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടും തന്ത്രങ്ങളും ബിജെപി യോഗം ചര്‍ച്ച ചെയ്തു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി മാസങ്ങള്‍ക്കൊണ്ട് രൂപപ്പെടുത്തിയ തന്ത്രങ്ങളാണ് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലട്ട് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയതോടെ വിഫലമായത്.
ഇതിനിടെ നിയമസഭയില്‍ ഇന്ന് സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും കൂടെ പോയ 18 എംഎല്‍എ മാറും പങ്കെടുത്തു. കേന്ദ്ര നിരീക്ഷകനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാലും പങ്കെടുത്തു. വളരെ സൌഹാര്‍ദ്ധപരമായാണ് അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും യോഗത്തില്‍ പെരുമാറിയത്. ജനാധിപത്യത്തിന്റെ വിജയമാണ് ഏറ്റവും പ്രധാനമെന്നും ഇതിനെ തകര്‍ക്കാനുമുള്ള ബിജെപി നീക്കം പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു.
ഒരുമാസം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സംസ്ഥാനത്ത് കോൺഗ്രസിന് അൽപം ആശ്വസിക്കാൻ ഇടം കിട്ടിയത്. സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഏറെ പണിപ്പെട്ടാണ് പരിഹരിച്ചത്. ഹൈക്കമാന്റുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സച്ചിൻ പാർട്ടിയിലേക്ക് തിരിച്ചു വന്നത്. സച്ചിന്‍ പലറ്റിനു നഷ്ടപ്പെട്ട ഉപമുഖ്യമന്ത്രി സ്ഥാനവും രാജസ്ഥാന്‍ പി സി സി സ്ഥാനവും തിരികെ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാകും. സച്ചിനൊപ്പം പോയവരില്‍ മന്ത്രിസ്ഥാനം തെറിച്ചവര്‍ക്കും തിരികെ സ്ഥാനം ലഭിക്കും. എന്നാല്‍ സച്ചിന്റെ അഭിപ്രായം കൂടി മാനിച്ച് അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തില്‍ സജീവമാക്കാനും കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആലോചിക്കുന്നുണ്ട്.