കോതമംഗലം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ കേന്ദ്ര സേനയെ വിളിക്കാൻ വിളക്കുന്നതിന്റെ സാധ്യത തേടി ഹൈക്കോടതി. കേന്ദ്ര സേനയെ വിളിക്കുന്നതിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. അസി. സോളിസിറ്റർ ജനറലിനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. മാർതോമ ചെറിയ പള്ളി കേസിൽ വിധി നടപ്പാക്കൻ കൂടുതൽ സമയം വേണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം കോടതി തള്ളി. സർക്കാറിന് ഇതിനകം ആവശ്യത്തിന് സമയം അനുവദിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് വീഴ്ചകൾ. ഇതിനാലാണ് കടുത്ത നടപടികളിലേക്ക് കോടതി കടക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സേന വരുന്നത് കാണേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞു.
3 വർഷം മുമ്പാണ് കോതമംഗലം ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിലെത്തിയ ഓർത്തഡോക്സ് വൈദികരെ യാക്കോബായ വിഭാഗം തടഞ്ഞു. തുടർന്ന് ജീല്ലാ ഭരണകൂടത്തിനെതിരെ തോമസ് പോൾ റമ്പാൻ ഹൈക്കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു.