മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ആറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നേരത്തേ നോട്ടിസ് നൽകിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാനാണു ചോദ്യം ചെയ്യുന്നതെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി, ഹവാല ഇടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി. ഹവാല, ബിനാമി ഇടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ ചോദിച്ചറിഞ്ഞത്.
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ കരാറുകള്‍ വഴിയും വിവിധ ഐ.ടി പദ്ധതികളുടെ ഇടനിലക്കാരിയായും പ്രവർത്തിച്ച് സ്വപ്ന വന്‍ തോതില്‍ പണമുണ്ടാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിലൂടെ ലഭിച്ച വരുമാനം സൂക്ഷിച്ചതും ഈ ലോക്കറുകളിലാണെന്നാണ് കരുതുന്നത്. ഇതേക്കുറിച്ചുള്ള അറിവോടെയാണോ ശിവശങ്കര്‍ ലോക്കര്‍ തുറക്കാന്‍ സ്വപ്നയെ സഹായിച്ചതെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.