തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പതിനായിരത്തോളം തരിശുഭൂമി കൃഷിക്കൊരുക്കൊരുക്കിയാണ് സുഭിക്ഷ പദ്ധതി മുന്നേറുന്നത്. കൃഷിക്കായി സ്ഥലവും ആളുകളും ഒരുങ്ങുകയാണ്. ലോക്ക് ഡൌണ്‍ കാലത്താണ് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന ഉദ്ദേശത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കാനും കൃഷി വ്യാപിക്കാനും സര്‍ക്കാര്‍ സുഭിക്ഷ പദ്ധതി ആരംഭിച്ചത്. നാലുമാസം, പിന്നിടുമ്പോള്‍ വലിയ തോതിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ പാകത്തില്‍ പദ്ധതി വളര്‍ന്നു എന്നാണ് സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും വിലയിരുത്തല്‍.
ഷിവകുപ്പിനാണ് പദ്ധതിയുടെ പ്രധാന നടത്തിപ്പ് ചുമതല. പദ്ധതി ആരംഭിച്ച് നാലു മാസം കഴിഞ്ഞിരിക്കുകയാണ്. വളരെ വലിയ ഒരു ജനകീയ മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പദ്ധതിയിലേക്ക് പരമാവധി കർഷകരെയും യുവാക്കളെയും ചേർക്കുന്നതിനായി സുഭിക്ഷകേരളം വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ സുഭിക്ഷകേരളം പദ്ധതിയിൽ 64755 കർഷകരാണ് പോർട്ടൽ വഴിയും നേരിട്ടും രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളത്. ഇതിൽ 11528 പ്രവാസികളും 10894 യുവാക്കളും ഉൾപ്പെടുന്നുണ്ട്
നിലവിലെ സാഹചര്യത്തിൽ പരമാവധി ഭക്ഷ്യോല്പാദനം സാധ്യമാക്കുക എന്നതിന് പ്രാധാന്യം നൽകിയാണ് പദ്ധതി ആരംഭിച്ചത്. എല്ലാ കുടുംബങ്ങളെകൊണ്ടും സ്വന്തമായി കൃഷി ചെയ്യിക്കുവാൻ ആയിരുന്നു ആദ്യ ശ്രമം. ഇതിനുവേണ്ട നടീൽ വസ്തുക്കൾ, വിത്തുപാക്കറ്റുകൾ എന്നിവ വിവിധ ഏജൻസികൾ, പത്രമാധ്യമങ്ങൾ എന്നിവ മുഖേന സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. ഒരു കോടി ഇരുപത് ലക്ഷത്തോളം വിത്തു പാക്കറ്റുകൾ ആണ് രണ്ടു ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തത്.
തരിശുനിലങ്ങൾ പരമാവധി കണ്ടെത്തി കൃഷിചെയ്യിക്കുകയെന്നതായിരുന്നു പ്രധാനലക്ഷ്യം. ഇതിനകം 29824 ഹെക്ടർ തരിശുഭൂമി കൃഷിക്കായി രജിസ്‌ട്രേഷൻ ചെയ്തുകഴിഞ്ഞു. കൃഷി വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇതിനകം 15338 തരിശുനില കൃഷിക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കൃഷി ആരംഭിക്കുകയും ഇത്തരത്തിൽ ഇതിനകം ആകെ 29824 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമായിട്ടുണ്ട്.
പ്രാദേശികഫലവർഗങ്ങളുടെയും വിദേശ ഫല വർഗ്ഗങ്ങളുടെയും വ്യാപനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുകോടി ഫലവൃക്ഷതൈകളുടെ വിതരണവും പരിപാലനവും പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടം ഇപ്പോൾ നടന്നുവരികയാണ്. 82 ലക്ഷം ഫലവൃക്ഷതൈകൾ ഇതുവരെ വിതരണം ചെയ്തു. സുഭിക്ഷകേരളത്തിലെ ഭാഗമായി 1000 മഴമറകളാണ് ഈവർഷം നിർമിക്കുന്നത്. ഇതുവരെ 546 മഴമറകൾ പൂർത്തീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകമാണ് കാർഷികകർമസേനകളും അഗ്രോ സർവീസ് സെന്ററുകളും. എല്ലാ പഞ്ചായത്തുകളിലും ഈ വർഷം കാർഷിക കർമസേനകൾ പ്രവർത്തനം ആരംഭിക്കും. ഇതുവരെ 361 കാർഷിക കർമ്മസേനകൾ ആരംഭിച്ചതായി കൃഷി മന്ത്രി അറിയിച്ചു.