തദ്ദേശ തെരഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചു. കേസിൽ ആരെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ ലീഗിന്റെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീൽ നൽകാനിരിക്കെയാണ് ലീഗ് തടസ്സ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിയനുസരിച്ച് 2019 - ലെ വോട്ടര്‍ പട്ടിക ഉപോയോഗിക്കണമെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതുതായി ബൂത്തുതലത്തില്‍ 25000-ത്തോളം എന്യുമറെട്ടര്‍മാരെ നിയമിച്ച് പുതിയ കണക്കെടുപ്പ് നടത്തേണ്ടിവരും,നാലുമാസം ഈ പ്രകൃയക്കായി വേണ്ടിവരും.ഇതിനു പുറമേ 10 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കാക്കുന്നു.തെരഞ്ഞെടുപ്പു പ്രകൃയ സങ്കീര്‍ണ്ണമാക്കുന്ന ഈ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് . 2019 - ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കുക.