ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളും കേരളത്തിലെ ആദ്യ ധനകാര്യമന്ത്രിയും അടിയന്തരാവസ്ഥയുടെ കരാള നാളുകളില്‍ കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന സി അച്ചുത മേനോന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 29 വര്‍ഷം പൂര്‍ത്തിയാകുന്നു.
ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ കെടാവിളക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഇ എം എസ്സിന്റെ സഹപാഠികൂടിയായിരുന്നു അച്ചുത മേനോന്‍. തൃശ്ശൂര്‍ സെയിന്‍റ് തോമസ് കോളേജില്‍ ഇ എം എസ് ചരിത്രം ഐശ്ചിക വിഷയമായെടുത്ത് ബി എ ക്ക് പഠിക്കുമ്പോള്‍ അതെ കോളേജില്‍ ഗണിത ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു അച്ചുത മേനോന്‍. ആ രണ്ടു വിദ്യാര്‍ഥികള്‍ പിന്നീട് കേരളത്തിന്റെ ഗതി നിര്‍ണ്ണയിച്ച രണ്ട് രാഷ്ട്രീയ നേതാക്കന്മാരായിത്തീര്‍ന്നു. ആദ്യത്തെയാള്‍ കേരള രൂപീകരണത്തിനു ശേഷം അധികാരമേറ്റ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായപ്പോള്‍ രണ്ടാമത്തെയാള്‍ അതേ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയും പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി. സെയിന്‍റ് തോമസില്‍ പഠിക്കുമ്പോള്‍ നല്ലൊരു ഫുട്ബോളറായിരുന്ന അച്ചുത മേനോന്‍ രാഷ്ട്രീയത്തിലെത്തുമെന്നതിന്റെ ലക്ഷണങ്ങള്‍ അന്ന് കാണിച്ചിരുന്നില്ല എന്ന് ഇ എം എസ് തന്റെ ആത്മകഥയില്‍ ഒരിടത്ത് കുറിച്ചിട്ടുണ്ട്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന അച്ചുതമേനോന്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപി ഐയില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ 1967 ആകുമ്പോഴേക്ക് എല്ലാ അഭിപ്രായ വ്യത്യാസങ്ങല്‍ക്കിടയിലും ഒരുമിച്ചു ചേര്‍ന്ന ഇരു കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും കേരളത്തില്‍ ഒരു മുന്നണിയില്‍ നിന്നു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ 1969-ല്‍ ആ സര്‍ക്കാരിനെ താഴെ ഇറക്കുന്നതിലും തുടര്‍ന്ന് കൊണ്ഗ്രസ്സിനെ രണ്ടാം കക്ഷിയാക്കി ഒരു മുന്നണി രൂപീ കരിക്കുന്നതിലും നേത്രുത്വപരമായ പങ്കുവഹിച്ചത് സിപിഐ നേതാവ് എന്ന നിലയില്‍ സി അച്ചുത മേനോന്‍ ആയിരുന്നു. ഐക്യമുന്നണിയുടെ തുടക്കമായിരുന്നു അത്. 1969 മുതല്‍ 77 വരെ അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രിയായി തുടര്‍ന്നു. അടിയന്തരാവസ്ഥ കൂടി ഉള്‍പ്പെട്ട ഈ കാലയളവ് പക്ഷെ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു ഏറെ പശ്ചാ ത്താപമുണ്ടാക്കിയ ഒരു കാലം കൂടിയായിരുന്നു. രാജന്‍ കേസടക്കമുള്ള സംഭവങ്ങളെക്കുറിച്ച് പിന്നീട് തന്റെ ആത്മകഥയില്‍ അച്യുതമേനോന്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോട് കൂടി രൂപീകരിക്കപ്പെട്ട സിപിഐ എം ലേക്കാണ് കേരളത്തിലെ ജനകീയരായ നേതാക്കളായ ഏ കെ ജി, ഇ എം എസ് തുടങ്ങിയവരെല്ലാം പോയത്. അതോടെ സിപിഐ യുടെ പ്രബല നേതാവായി അച്ചുത മേനോന്‍ മാറുകയായിരുന്നു. പല തവണ നിയമസഭാംഗമായ അദ്ദേഹം നല്ലൊരു വാഗ്മിയും ഗ്രന്ഥകാരനും വായനക്കാരനുമായിരുന്നു. എന്റെ ബാല്യകാല സ്മരണകള്‍ എന്ന കൃതി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിശകലനവും സാഹിത്യ ചിന്തയും അനുഭവങ്ങളും ജയിലോര്‍മ്മകളും എല്ലാം അടങ്ങിയ അദ്ദേഹത്തിന്‍റെ എഴുത്തുകളും പുസ്തകങ്ങളും 15 വോള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1913 ജനുവരി 13 ന് തൃശൂര്‍ ജില്ലയിലെ പുതുക്കാട്ടെ പ്രബല നായര്‍ കുടുംബമായിരുന്ന ചേലാട്ട് വീട്ടിലാണ് ജനനം. നിയമ ബിരുദം എടുത്ത ശേഷം വക്കീലായി പ്രാക്ടീസ് ചെയ്തു. കൊണ്ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ അച്ചുത മേനോന്‍ 1942 ലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ജീവിതം ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗമാണ്.
ഒടുവില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ കൌമുദി വാരികയില്‍ എഴുതിയ അത്മകഥാകുറിപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചിന്തയുടെ രംഗത്ത് ഒരു വിധത്തിലും മൌലിക പ്രതിഭകളെ സൃഷ്ടിക്കാന്‍ പറ്റിയില്ല എന്നായിരുന്നു അവസാനത്തെ ഖേദങ്ങളില്‍ പ്രധാനം. 1991 ആഗസ്ത് 16 വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.