നൂറ് ദിവസത്തെ ഫലപ്രദമായ ചെറുത്തുനില്‍പിനു ശേഷം വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ന്യൂസിലൻഡിലെ പൊതുതെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവച്ചു. സെപ്റ്റംബർ 19 ന് വോട്ടെടുപ്പ് നടക്കാനിരുന്നതാണ്. എന്നാല്‍, ഒക്ടോബർ 17-ലേക്ക് മാറ്റാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞു.
മൂന്നു മാസത്തിനു ശേഷം ഓക്‌ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്കാണു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഏതോ വസ്തുവില്‍ നിന്നാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് അധികൃതര്‍. ശീതീകരിച്ച സാഹചര്യത്തില്‍ വൈറസ് ഏറെ സമയം നിലനില്‍ക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അല്ലാതെ അവര്‍ക്ക് രോഗം ഉണ്ടാകാന്‍ മറ്റു സാധ്യതകള്‍ ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.
അതേസമയം, പ്രചാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും, തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയും ചെയ്യുന്നതിലൂടെ തിരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ നേടാനുള്ള വിലകുറഞ്ഞ ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് രാജ്യത്തെ പ്രതിപക്ഷ ദേശീയ പാർട്ടി ആരോപിച്ചു.