ഉത്തര്‍പ്രദേശില്‍ ജാതി അതിക്രമങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വ്യാപകമാകുന്നതിനെതിരെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്ത്. അസംഗഡിലെ ബസ്‌ഗാവിൽ ഒരു ദലിത് ഗ്രാമത്തലവന്‍ അരുംകൊല ചെയ്യപ്പെട്ടതും, മറ്റൊരു ദലിതനായ സർപഞ്ച് സത്യമേവിന്റെയും കൊലപാതകം ചൂണ്ടിക്കാട്ടിയാണ് യു.പിയില്‍ ഇപ്പോള്‍ 'കാട്ടുനീതി'യാണ് നടപ്പാക്കുന്നതെന്ന് തുറന്നടിച്ചത്.
ഗ്രാമത്തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി പോലീസ് നാല് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബസ്‌ഗാവ് ഗ്രാമമുഖ്യനായ സത്യമേവിനെ കഴിഞ്ഞയാഴ്ചയാണ് വെടിവച്ചു കൊന്നത്. സത്യമേവിനെ നന്നായി അറിയുന്ന ആളുകള്‍ തന്നെയാണ് അദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, നിരന്തരം സ്ത്രീകള്‍ അക്രമത്തിനിരയാകുമ്പോള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന യോഗി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്കയും വിമര്‍ശിച്ചത്. 'ബുലന്ദ്‌ഷഹർ, ഹാപൂർ, ലഖിംപൂർ ഖേരി, ഇപ്പോൾ ഗോരഖ്പൂർ... സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആവര്‍ത്തിച്ചുള്ള ഇത്തരം സംഭവങ്ങള്‍ എന്ന്' പ്രിയങ്ക പറഞ്ഞു.