ബംഗളൂരു കലാപത്തിലെ പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തും. കർണാടക പൊലീസാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ചർച്ച നടത്തിയ ചർച്ചയിലാണ് യുഎപിഎ ചുമത്താൻ തീരുമാനിച്ചത്. പ്രതികൾക്കെതിരെ ഗുണ്ടാ ആക്റ്റും ചുമത്തും. കലാപത്തിലെ നാശ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കും. ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കാൻ ഹൈക്കോടതിയോട് അനുമതി തേടും.
അക്രമണത്തിൽ 35 പേരെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. അക്രമത്തിന് പരോക്ഷ പിന്തുണ നൽകിയവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഉത്തരവാദികളായ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. 35 പേരടക്കം 340 പേരാണ് ഇതിനകം പിടിയിലായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ കർഫ്യു 2 ദിവസത്തേക്ക് കൂടി നീട്ടി. സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ഇതിന് ശേഷമാകും നിരോധനാജ്ഞ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.
ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ചാണ് ഒരു വിഭാഗം ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഡി ജെ ഹള്ളിയിലാണ് ജനം ആദ്യം തെരുവിൽ ഇറങ്ങിയത്. ഫേസ് ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ കടകളും വാഹനങ്ങളും തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിൽ നൂറോളം പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.