അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരികൾ ഒഴിപ്പിക്കുന്നു. മോട്ടേറ സ്‌റ്റേഡിയത്തിന് സമീപത്തുള്ള ചേരിയിലെ താമസക്കാർക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഫെബ്രുവരി 24ന് ട്രംപും മോദിയും ചേര്‍ന്നാണ് മോട്ടേറ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ നമസ്തേ ട്രംപ് എന്ന പേരിൽ സ്റ്റേഡിയത്തിൽ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 700 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നവീകരിച്ചത്.
മോട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ചേരി. സ്‌റ്റേഡിയത്തിലേക്ക് പോകുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഈ ചേരി. ഇരുനൂറോളം നിർമാണ തൊഴിലാളികൾക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇരുപത് വര്‍ഷത്തിലധികമായി ഇവിടത്തെ താമസിക്കുന്നവരാണ് ഇവര്‍. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ് ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസിലുളളത്. എന്നാല്‍ 17ന് ആണ് ചേരിനിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത്.
അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിന് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ അനധികൃത താമസക്കാരെയാണ് ഒഴിപ്പിക്കുന്നതെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.