സംസ്ഥാനത്ത് 3 കൊവിഡ് മരണം കൂടി. പത്തനംതിട്ട, കാസർകോട്, കോട്ടയം ജില്ലകളിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഊന്നുകൽ സ്വദേശി ലിസിയാണ് മരിച്ചത്. ഇവർക്ക് 63 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാസർകോട് പൈവളിഗ സ്വദേശി അബ്ബാസിന്റെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇയാൾ മരിച്ചത്. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. കൊവിഡ് ലക്ഷണങ്ങളോടെ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കട്ടപ്പന സുവർണഗിരി സ്വദേശി ബാബു ഇന്നലെ രാത്രിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. പ്രമേഹ രോഗ ചികിത്സക്കായാണ് ഇവിടെ എത്തിയത്. മരണത്തെ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ മരണം 194 ആയി.
ഇന്നലെ 9 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.