പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള (കോവിഡ് -19) ഏറ്റവും വലിയ പഠനം ചൈന പ്രസിദ്ധീകരിച്ചു. രോഗ ബാധിതരായ 44,000 പേരിലാണ് പഠനം നടത്തിയത്. വൈറസ് ബാധിച്ചവരില്‍ 80% പേരുടേയും നില ഗുരുതരമല്ലെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ (സിസിഡിസി) നടത്തിയ പഠനം വ്യക്തമാക്കുന്നു. മറ്റു രോഗങ്ങള്‍ ഉള്ളവരിലും പ്രായമായവരിലുമാണ് അപകടസാധ്യത കൂടുതലുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ അപകടസാധ്യത നിറഞ്ഞ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. വുഹാൻ നഗരത്തിലെ ഒരു ആശുപത്രി ഡയറക്ടർ ചൊവ്വാഴ്ച വൈറസ് ബാധിച്ച് മരിച്ചിരുന്നു. സിസിഡിസിയുടെ റിപ്പോർട്ട് പ്രകാരം മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് ഹുബെ പ്രവിശ്യയിലെ മരണനിരക്ക് 2.9 ശതമാനമാണ്. മറ്റ് പ്രവിശ്യകളിൽ ഇത് 0.4 ശതമാനമാണ്. കോവിഡ് -19 ബാധിച്ചവരില്‍ രാജ്യത്താകെയുള്ള മരണനിരക്ക് 2.3% ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കു പ്രകാരം ഇതുവരെ 1,868 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 72,436 പേരില്‍ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 98 പേരാണ് മരണപ്പെട്ടത്. 12,000 ത്തിലധികം ആളുകൾ സുഖം പ്രാപിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. ചൈനീസ് ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.