ഇടക്കാല കോൺഗ്രസ് പ്രസിഡന്റായി തുടരാൻ താന്‍ തയ്യാറല്ലെന്ന സൂചന നല്‍കി സോണിയാ ഗാന്ധി. സംഘടനാ നടത്തിപ്പിലെ പോരായ്മ ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ അടുമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 മുതിർന്ന നേതാക്കൾ അവര്‍ക്ക് കത്തെഴുതിയിരുന്നു. ഇന്നു ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍, വിമർശനാത്മകമായ നിരവധി ചോദ്യങ്ങൾ മുതിര്‍ന്ന നേതാക്കള്‍തന്നെ ഉന്നയിച്ച സാഹചര്യത്തില്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന നിലപാടിലാണ് സോണിയ എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഘടകങ്ങള്‍ ഗാന്ധി കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ലോക്സഭയിലെ പാർട്ടിയുടെ നേതാവ് ആദിർ രഞ്ജൻ ചൗധരിയും സോണിയക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണയുമായി രംഗത്തെത്തി. കൂടാതെ കേരളത്തിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ; കർണാടകയുടെ ഡി കെ ശിവകുമാർ; തമിഴ്‌നാടിന്റെ കെ എസ് അലഗിരി; പഞ്ചാബിന്റെ സുനിൽ ജാക്കർ; മഹാരാഷ്ട്രയിലെ ബാലസഹേബ് തോറാത്തും ദില്ലിയിലെ അനിൽ ചൗധരി തുടങ്ങി നിരവധി പിസിസി മേധാവികളും ഗാന്ധി കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കത്തയച്ചിട്ടുണ്ട്.
ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, ഭൂപേന്ദർ ഹൂഡ, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാൻ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളാണ് സംഘടനയില്‍ കാതലായ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സോണിയക്ക് കത്തയച്ചത്. ഇവരെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് മറുവിഭാഗം രംഗത്തെത്തിയതോടെ സോണിയ എന്തു നിലപാടെടുക്കും എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റു നോക്കുന്ന വിഷയം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും നേതാവിനെ കണ്ടത്തേണ്ടിവരും.